ഡല്‍ഹി: കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം വ്യാജമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങള്‍ സാമുദായിക സൗഹാര്‍ത്തിനും സമാധാനത്തിനും പേര് കേട്ടവരാണെന്നും അവര്‍ക്കിടയില്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ആര്‍ എസ് എസിനെയാണ് നദ്ദ ഉപദേശിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ആര്‍ എസും എസും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും നടത്തുന്ന കൊലപാതകങ്ങള്‍ മറച്ചുവെക്കാന്‍ ഇത്തരം പ്രസ്താവനകളിലൂടെ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ പി നദ്ദ നടത്തിയ പ്രസ്താവന തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും പറഞ്ഞു. 'കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ മാത്രം പരിശോധിച്ചാൽ തന്നെ അദ്ദേഹത്തിന് അബദ്ധം ബോധ്യപ്പെടും. സമാധാനം, സാമുദായിക സൗഹാർദം, ജനങ്ങളുടെ ഐക്യം, സർക്കാരിന്റെ പ്രവർത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. രാജ്യത്ത് മതവിദ്വേഷവും വർഗീയതയും വളർത്തുന്നത് ബിജെപിയും ആർഎസ്എസുമാണ്.പ്രതിപക്ഷ സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം ഭരിക്കുന്ന കേരളം ഭീകരതയുടെയും പ്രാന്തൻമാരുടെയും കേന്ദ്രമായി മാറിയെന്നാണ് ജെ പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളം ഇപ്പോൾ തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. സാധാരണക്കാരുടെ ജീവിതം ഇവിടെ സുരക്ഷിതമല്ല. വർഗീയ സംഘർഷം വർധിച്ചുവരികയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനെല്ലാം മൌനാനുവാദം നല്‍കുകയാണെന്നും നദ്ദ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും രംഗത്തെത്തിയത്.