ഡല്‍ഹി: കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ കെട്ടിടം പൊളിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. മുംബൈയിലെ ജുഹുവില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെ നിര്‍മ്മിച്ച കെട്ടിടം അനധികൃതമാണെന്നും പൊളിച്ചുനീക്കണമെന്നും ബോംബെ ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് നാരായണ്‍ റാണെ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ കെട്ടിടം ഉടനടി പൊളിച്ചുനീക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കേന്ദ്രമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കാൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനിയുടേതാണ് ബംഗ്ലാവ്. ബോംബെ ഹൈക്കോടതി 10 ലക്ഷം രൂപ പിഴയായി കോടതിയില്‍ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കെട്ടിടം പൊളിച്ചുനീക്കി ഒന്നര ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഹൈക്കോടതി ജസ്റ്റിസുമാരായ രമേശ് ധനുക, കമൽ ഖട്ട എന്നിവരാണ് നഗരസഭക്ക് കെട്ടിടം പൊളിച്ച് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ റാണെ നടത്തുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിന് നഗരസഭാ അനുവാദം നല്‍കുകയും ചെയ്തു. നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത്തരം രീതികള്‍ അനധികൃത നിര്‍മ്മാണങ്ങള്‍ കൂടുന്നതിന് ഇടയാക്കുമെന്നും ബോംബെ കോടതി കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു.