കൊല്‍ക്കത്ത: ബിജെപിയെ പാഠം പഠിപ്പിക്കാന്‍ പത്ത് മിനിട്ട് പോലും ആവശ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മദന്‍ മിത്ര. പശ്ചിമ ബംഗാളിലെ സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിലാണ് മദന്‍ മിത്രയുടെ പ്രതികരണം. ബിജെപിക്ക് മറുപടി കൊടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് യാതൊരുവിധത്തിലുള്ള ഭയവുമില്ല. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാര്‍ട്ടി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു മുന്നറിയിപ്പായി മാത്രം ഇതിനെ കൂട്ടിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കമർഹട്ടി നിയോജക മണ്ഡലത്തിലെ പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മദന്‍ മിത്രയുടെ പ്രതികരണം.
'പൊതുമുതലാണ് പ്രതിഷേധത്തിന്‍റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തില്‍ നിന്ന് നിർദ്ദേശം ലഭിച്ചാല്‍ ഗുണ്ടാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തല്ലാനും പാഠം പഠിപ്പിക്കാനും പത്ത് മിനിറ്റില്‍ കൂടുതല്‍ സമയം ആവശ്യമായി വരില്ല. പാര്‍ട്ടിയേയും ഭരണകൂടത്തെയും ബിജെപി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമകാരികളേക്കാൾ ഇരട്ടി ശക്തിയോടെ ടിഎംസിക്ക് തിരിച്ചടിക്കാൻ കഴിയും. രണ്ട് പേരെ പറഞ്ഞ് വിട്ട് അക്രമികളെ ബോംബ് എറിഞ്ഞ് പരിക്കേൽപ്പിക്കാം. പക്ഷെ തൃണമൂല്‍ കോണ്‍ഗ്രസ് അതുചെയ്യില്ല. കാരണം സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അക്രമമല്ല, വികസനമാണ് - മദന്‍ മിത്ര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മദന്‍ മിത്രയുടെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ഇത്തരം പ്രയോഗങ്ങളിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് കരുതേണ്ടന്നും ടി എം സിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും രാഹുല്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.