ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശിയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ 45 വര്‍ഷത്തിനിടെ രാജ്യത്ത് ആദ്യമായിട്ടാണ് തൊഴിലില്ലായ്മ പ്രശ്നം ഇത്രയും രൂക്ഷമാകുന്നത്. വിദ്വേഷം നിറഞ്ഞുനില്‍ക്കുന്ന രാജ്യത്ത് ഒരിക്കലും പുരോഗതിയുണ്ടാകില്ല. ഇന്ത്യയിലെ എല്ലാവിഭാഗത്തിലുമുള്ള ജനങ്ങളെ ഒന്നിപ്പിക്കാനാണ് ഭാരത് ജോഡോ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എന്‍ ഡി എ സര്‍ക്കാരിന് 15 ലക്ഷം തൊഴിലവസരങ്ങങ്ങളെങ്കിലും സൃഷ്ടിക്കുമെന്ന് ഉറപ്പു നല്‍കാമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്നോ, പ്രതിപക്ഷ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടായാടില്ലെന്നോ പറയാമായിരുന്നു. എം എല്‍ എമാരെ വിലക്ക് വാങ്ങില്ലെന്നും ആ തുക കൊണ്ട് കര്‍ഷകരുടെ വിളകള്‍ വാങ്ങുമെന്നും ബിജെപിക്ക് പ്രഖ്യാപിക്കാമായിരുന്നുവെന്നും കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നു.
മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒറ്റയടിക്ക് 12 കോടി ജനങ്ങൾ തൊഴിൽരഹിതരായി. 45 കോടി യുവാക്കൾ തൊഴിലിനെക്കുറിച്ചുള്ള പ്രതീക്ഷ തന്നെ ഉപേക്ഷിച്ചു. അതിനാൽ രാജ്യത്തെ യുവാക്കൾ മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി കഴിഞ്ഞ 3 വർഷമായി ആഘോഷിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് താങ്കളുടെ കൗശലമല്ല, ജീവിക്കാനാവശ്യമായ പണമാണ് വേണ്ടതെന്ന് മോദി ഇനിയെങ്കിലും മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.