എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകൻ ചാൾസിലേക്ക് (73) ബ്രിട്ടന്‍റെ കിരീടം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. അതുപ്രകാരം ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കടത്തിയ 105 കാരറ്റ് വരുന്ന കോഹിനൂർ രത്നം അലങ്കരിച്ച രാജ കിരീടം ഇനി കാമിലയുടെ കൈവശമെത്തും.
14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്ന് കണ്ടെടുത്തതാണ് കോഹിനൂർ രത്നം. 'പ്രകാശത്തിന്റെ മല' എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു. ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രക്കല്ല്, ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാര്‍ കൈക്കലാക്കുകയുമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇതിനുവേണ്ടിയാണ്, 186 1/16 കാരറ്റ് (37.21 ഗ്രാം) ഭാരമുണ്ടായിരുന്ന ഈ വജ്രക്കല്ലിനെ ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കിയത്. 1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്റ്റോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചെത്തിമിനുക്കല്‍ നടന്നത്. തുടര്‍ന്ന്, 'ക്വീന്‍ മദര്‍' എന്നറിയപ്പെടുന്ന എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനത്തില്‍ നിര്‍മിച്ച കിരീടത്തില്‍ ആ കോഹിനൂര്‍ രത്നം പതിച്ചു. ഇന്ത്യ ഉള്‍പ്പടെയുള്ള നാലു രാജ്യങ്ങള്‍ വജ്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിലാണ് ഇന്നും.