ലണ്ടന്‍: ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകാന്‍ ലിസ് ട്രസ്. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പരാജയപ്പെടുത്തി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ബോറിസ് ജോൺസന്റെ പിൻഗാമിയാകുന്നത്. ഡേവിഡ് കാമറണിനൊപ്പം പരിസ്ഥിതി സെക്രട്ടറിയായും തെരേസ മേയ്ക്കൊപ്പം ജസ്റ്റിസ് സെക്രട്ടറിയായും ബോറിസ് ജോൺസണൊപ്പം വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ച പരിചയവുമുണ്ട് ലിസ് ട്രസിന്.
കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ മുൻധനമന്ത്രിയായ സുനകിനെതിരെ 57% വോട്ടാണ് ലിസ് ട്രസിന് നേടാനായത്. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണെങ്കിലും 357 എംപിമാരുടെ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണചക്രം സുഗമമായി തിരിക്കാനാകും. സ്ഥാനമൊഴിയുന്ന ബോറിസ് ജോൺസൻ ഇന്ന് സ്കോട്‌ലൻഡിലെത്തി എലിസബത്ത് രാജ്ഞിക്കു രാജിക്കത്ത് കൈമാറും. പിന്നാലെ രാജ്ഞിയെകണ്ട് അധികാരമേല്‍ക്കുന്ന ലിസ് ലണ്ടനിൽ തിരിച്ചെത്തി പുതിയ മന്ത്രിസഭ പ്രഖ്യാപിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പണപ്പെരുപ്പവും വിലക്കയറ്റവും ഊർജ പ്രതിസന്ധിയും നേരിടുന്ന ബ്രിട്ടനെ യുക്രെയ്ൻ യുദ്ധത്തിന്റെയും ബ്രക്സിറ്റിന്റെയും പശ്ചാത്തലത്തിൽ, ലിസ് വ്യത്യസ്തമായി എങ്ങനെ മുന്നോട്ടു നയിക്കും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ഊർജപ്രതിസന്ധി, നികുതി ഇളവ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങളിൽ നിർണായക പ്രഖ്യാപനം ലിസ് ട്രസ് ഇന്നുതന്നെ നടത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്.