ബാംഗ്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുക ശരണരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. മുരുക ശരണരുവയുടെ മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിന്റെ വാര്‍ഡനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ജില്ല ബാല വികസന-സംരക്ഷണ യൂണിറ്റ് ഓഫിസർ ചന്ദ്രകുമാറാണ് ശിവമൂർത്തി മുരുക ശരണരുവയെക്കെതിരെ പരാതി നല്‍കിയത്.
ലിംഗായത്ത് മഠം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് ശിവമൂർത്തി മുരുക ശരണരുവക്കെതിരായ പരാതി. രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്.
15ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ 2019 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കേസിലാകെ അഞ്ച് പ്രതികളാണുള്ളത്.