ഇസ്ലാമാബാദ്: പ്രളയം മൂലം കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. പാക് ധനമന്ത്രി മിഫ്താ ഇസ്മായിലാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിലെ പ്രകൃതി ദുരന്തത്തിൽ ഉണ്ടായ മരണത്തിലും നാശനഷ്ടങ്ങളിലും പ്രധാന മന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍ നിന്നും സഹായം വാങ്ങാന്‍ ഒരുങ്ങുന്നതായി മിഫ്താ ഇസ്മായില്‍ അറിയിച്ചത്. മൂന്നുമാസമായി തുടരുന്ന മഴയില്‍ രാജ്യത്തിന്‍റെ പകുതിയോളം പ്രദേശവും വെള്ളത്തിനടിയിലായിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാമെന്ന് ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികള്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും ക്ഷാമവും രാജ്യം നേരിടുന്നുണ്ടെന്നും മിഫ്താ ഇസ്മായില്‍ ട്വീറ്റ് ചെയ്തു. ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് വീടുകളും നഷ്ടമായിട്ടുണ്ടെന്നും പതിറ്റാണ്ടിനിടയില്‍ സംഭവിക്കുന്ന വലിയ പ്രകൃതി ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും മിഫ്താ പറഞ്ഞു. അതേസമയം, പാകിസ്ഥാന് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.