വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ ജാര്‍ഖണ്ഡിലെ ബിജെപി നേതാവ് സീമ പാത്ര അറസ്റ്റില്‍. ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമാണ് സീമ. സുനിത എന്ന യുവതിയെ നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നുമാണ് പരാതി. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 8 വര്‍ഷമായി അനുഭവിക്കുന്ന പീഡനമാണെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും സുനിത മൊഴി നല്‍കിയിട്ടുണ്ട്. സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിട്ടുണ്ടെന്നും പല്ലുകള്‍പോലും പാതി കൊഴിഞ്ഞ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സീമ പാത്രയില്‍നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ പറഞ്ഞുകൊണ്ടുള്ള വീട്ടുജോലിക്കാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊതുജനങ്ങള്‍ രോഷാകുലരായി. അറസ്റ്റിന് മുറവിളികൂട്ടി പ്രതിഷേധം പടരുന്നതിനിടെ സീമ പത്രയെ സസ്പെന്‍ഡ് ചെയ്യുന്നതായി ബിജിപി അറിയിച്ചു.
സീമ പാത്ര വീട്ടുജോലിക്കാരിയായ സുനിതയെ ചൂടുള്ള തവയും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മർദിക്കുകയും തറയിലെ മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി 'ദലിത് വോയ്‌സ്' എന്ന സംഘടന പറയുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന സുനിത സംസാരിക്കാൻ പോലുമാകാതെ പ്രയാസപ്പെടുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.