ഡല്‍ഹി: യു എ പി എ ചുമത്തി ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ ഒമ്പതിന് തീർപ്പാക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും പി എഫ് ഐ പണം നല്‍കിയെന്നത് ആരോപണം മാത്രമാണെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. അതേസമയം, സിദ്ദിഖ് കാപ്പന്‍റെ കൂടെ അറസ്റ്റിലായ രണ്ടുപേര്‍ കലാപക്കേസുകളില്‍ പ്രതിയാണെന്ന് യു പി സര്‍ക്കാര്‍ വാദിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ട് യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കി. സെപ്തംബർ അഞ്ചിനകം സർക്കാർ മറുപടി നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസില്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാപ്പനെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ 22 മാസത്തിലധികമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 24ന് കോടതി നടപടികൾ ആരംഭിച്ചപ്പോൾ അഡ്വ. ഹാരിസ് ബീരാൻ കാപ്പന്റെ ഹരജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ വകുപ്പുകളും യുപി പോലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പനെതിരെ അയ്യായിരം പേജുളള കുറ്റപത്രമാണ് യുപി പൊലീസ് സമര്‍പ്പിച്ചത്. കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നവയായിരുന്നുവെന്നും ഹിന്ദു വിരുദ്ധമായിരുന്നുവെന്നും ഉത്തരവാദിത്വമുളള ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മാവോവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുളള ലേഖനങ്ങള്‍ സിദ്ദിഖ് കാപ്പന്‍ എഴുതിയിട്ടുണ്ട്, പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണ് കാപ്പന്റെ ലേഖനങ്ങളിലെല്ലാം കാണുന്നത്. കാപ്പന്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങളെഴുതുകയും ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ്മ, ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ എന്നിവരുടെ മരണം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.