ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വരാനിരിക്കുന്ന 'ഭാരത് ജോഡോ യാത്ര' തനിക്ക് ഒരു 'തപസ്യ' പോലെയാണെന്ന് രാഹുല്‍ ഗാന്ധി എം പി. ഇന്ത്യയെ ഒന്നിപ്പിക്കുകയെന്നത് ഒരു നീണ്ട യുദ്ധമായിരിക്കുമെന്ന് തനിക്കറിയാം, താൻ അതിന് തയ്യാറാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ വിശദീകരണ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇന്ത്യന്‍ രാഷ്ട്രീയം അത്രമേല്‍ ധ്രുവീകൃതമാണെന്ന് ഊന്നി പറഞ്ഞ രാഹുല്‍ ഗാന്ധി സംഘ പരിവാര്‍ മുന്നോട്ടുവെക്കുന്ന ഭിന്നിപ്പിന്‍റെ രാഷ്ട്രീയം ഒരു വശത്തും ഇന്ത്യയെ ആകെ ഒന്നിപ്പിക്കുന്ന ബഹുസ്വരതയും മതേതരത്വവും മറുവശത്തുമാണെന്നും ജനങ്ങളോട് വീണ്ടും വീണ്ടും ഉദ്ഘോഷിക്കുന്ന യാത്രയാകും ജോഡോയെന്നും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എല്ലാവരെയും ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ഭിന്നിപ്പിന്‍റെ രാഷ്ട്രീയമല്ലെന്ന ഉത്തമബോധ്യത്തോടെയാണ് യാത്ര തുടങ്ങുന്നത്. ഈ യാത്രയില്‍ ആരൊക്കെ കൂടെയുണ്ടായാലും ഇല്ലെങ്കിലും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമയും അടക്കമുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 'മിലേ കദം, ജോഡോ വദൻ' എന്ന സന്ദേശമുയർത്തിയാണ് ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 35,000 കിലോമീറ്റര്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക.