മുംബൈ: ഭൂമി കുംഭകോണ കേസില്‍ അറസ്റ്റ് ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സെപ്തംബര്‍ 5 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സഞ്ജയ് റാവത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്. 12 വര്‍ഷം പഴക്കമുള്ള പത്രചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാവത്തിനെ അറസ്റ്റ് ചെയ്തത്. കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വര്‍ഷയുടെ അക്കൗണ്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 11.15 കോടി രൂപ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസുമായി ബന്ധപ്പെട്ട് ഇ ഡി സഞ്ജയ് റാവത്തിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ സഞ്ജയ് റാവത്തിന്‍റെ വീട്ടില്‍ നിന്നും കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ലഭിച്ചുവെന്ന് ഇ ഡി സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ശിവസേന വിടില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് അറസ്റ്റിന് തൊട്ടുമുന്‍പ് പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു. ആ പോരാട്ടം തുടരുകതന്നെ ചെയ്യും. ഇത് കെട്ടിച്ചമച്ച കേസാണ്. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.