മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞുതുടങ്ങിയെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചുതുടങ്ങിയെന്നും അതിന്റെ തുടക്കമാണ് സിപിഎമ്മുകാര്‍ കോട്ടെയന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. അതേസമയം, യുഡിഎഫും മികച്ച വിജയമാണ് നേടിയത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളായിരുന്നു യുഡിഎഫ് മുന്നണിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ അത് പതിനാലായി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് വി ഡി സതീശന്റെ പ്രതികരണം.
വി ഡി സതീശന്റെ പോസ്റ്റ്
അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങി. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സി.പി.എമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും.
മട്ടന്നൂരില്‍ എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുള്ള 8 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സീറ്റ് ഇരട്ടിയായി. ഒരു വാര്‍ഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ യു.ഡി.എഫ് നഗരസഭ ഭരിക്കുമായിരുന്നു. ചില സീറ്റുകളിൽ സി.പി.എം-ബി.ജെ.പി ധാരണയും എസ്.ഡി.പി.ഐ സഹായവും ഇല്ലായിരുന്നുവെങ്കിൽ മട്ടന്നൂരിൽ കഥ മാറിയേനെ.
കേരളത്തിലെ യു.ഡി.എഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂര്‍. മികച്ച ആസൂത്രണവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യു.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നു.
ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ സീറ്റ് ഇരട്ടിയാക്കിയ യു.ഡി.എഫ് പോരാളികളെയും മട്ടന്നൂരിലെ ജനാധിപത്യ വിശ്വാസികളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഹൃദയാഭിവാദ്യങ്ങള്‍....
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക