തിരുവനന്തപുരം: ജെന്റര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. സര്‍ക്കാര്‍ സ്കൂളുകള്‍ കൂടുതല്‍ പരിഷ്കാരണത്തിലേക്ക് പോകേണ്ടതില്ലെന്നും കേരളത്തിലുള്ളവര്‍ക്ക് ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ഇഷ്ടമാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റിയാകില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ചിലരുടെ മതവിശ്വാസത്തിനും നയങ്ങള്‍ക്കുമെതിരാണ്. ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലൂടെ സമൂഹത്തില്‍ ജെൻഡർ ഇക്വാളിറ്റിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി ലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിവാദം സജീവമായത്. എം കെ മുനീര്‍ എം എല്‍ എയാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. 'ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരി ഇട്ടാല്‍ എന്താണ് കുഴപ്പം? ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം അടിച്ചേല്‍പ്പിക്കുകയല്ല, സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്'-എന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. പിന്നാലെയാണ് വിവാദപരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയത്. 'ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവയ്ക്കും. അത് തടയാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ലിംഗ സമത്വം നടപ്പിലാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ചുപോകും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടമാണ്. ലിംഗസമത്വത്തെ മതപരമായല്ല ലീഗ് കാണുന്നത്. ധാര്‍മ്മികമായാണ്. അത് നടപ്പിലാക്കുന്നത് കുട്ടികളുടെ ശ്രദ്ധ തിരിക്കും. ജപ്പാന്‍ ഇതിന് ഉദാഹരണമാണ്. ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ അവിടെ ജനസംഖ്യ കുറഞ്ഞു'- എന്നാണ് പി എം എ സലാം പറഞ്ഞത്.