മുംബൈ: മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി- ഷിന്‍ഡെ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പോളിംഗ് ഏജൻസിയായ സി വോട്ടറാണ് മഹാരാഷ്ട്രയില്‍ സര്‍വ്വേ നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനക്കും കോണ്‍ഗ്രസിനും അനുകൂലമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സി വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ഷിൻഡെ സഖ്യത്തിന് 18 സീറ്റുകൾ മാത്രമേ ലഭിക്കൂകയുള്ളുവെന്നും മഹാവികാസ് അഘാഡി സഖ്യം 30 സീറ്റുകൾ നേടുമെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് ബിജെപി- ഷിന്‍ഡെ സഖ്യത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുമായി ഏകനാഥ് ഷിന്‍ഡെ സഖ്യമുണ്ടാക്കിയത് പാര്‍ട്ടി പ്രവര്‍ത്തികര്‍ക്കിടയില്‍ വലിയ രീതിയിലുള്ള അതൃപ്തിക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്ക് നിലവില്‍ സംസ്ഥാനത്ത് 23 ലോക്‌സഭ എംപിമാരാണുള്ളത്. ശിവ്‌സേനയ്ക്ക് 18 എംപിമാരാണുള്ളത്. അതില്‍ 12 എംപിമാര്‍ ഷിന്‍ഡെ പക്ഷത്തോടൊപ്പമാണ്. മികച്ചഭരണം കാഴ്ചവെച്ച് ജനങ്ങളുടെ പിന്തുണ നേടാന്‍ ബിജെപി- ഷിന്‍ഡെ സഖ്യത്തിന് സാധിച്ചില്ലെങ്കില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത പരാജയം നേരിടേണ്ടി വരുമെന്നാണ് സി വോട്ടര്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.