ചെന്നൈ: പുരസ്കാര തുകയായി തനിക്ക് ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കിയ പുരസ്ക്കാര തുകയാണ് സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. സമ്മാനതുകയോടൊപ്പം തന്‍റെ സമ്പാദ്യത്തില്‍ നിന്ന് 50,000 രൂപ കൂടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്‍റെ ഈ വര്‍ഷത്തെ 'തഗൈസൽ തമിഴർ' അവാര്‍ഡാണ് നല്ലകണ്ണിന് ലഭിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായാണ് എം കെ സ്റ്റാലിന്‍ നല്ലകണ്ണിന് പുരസ്ക്കാരം സമ്മാനിച്ചത്.
സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവത്തനവും കണക്കിലെടുത്താണ് നല്ലകണ്ണിന് പുരസ്ക്കാരം നല്‍കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് കൈപ്പറ്റിയ ഉടൻ തന്നെ നല്ലകണ്ണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരസ്ക്കാര തുക കൈമാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആര്‍ നല്ലകണ്ണിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തമിഴ്നാട്ടില്‍ ജാതി-രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനാണ് 97 വയസുകാരനായ നല്ലകണ്ണ്. 1967 മുതല്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. രാഷ്ട്രീയത്തെ തൊഴിലാക്കിമാറ്റാതിരുന്ന നല്ല കണ്ണിന് സ്വന്തമായി വീടുണ്ടായിരുന്നില്ല. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 2007-ലാണ് സംസ്ഥാന ഹൗസിങ് ബോര്‍ഡിന് കീഴില്‍ നല്ലകണ്ണിന് വീട് അനുവദിച്ചു നല്‍കിയത്. വെറുതെ കിട്ടുന്നതൊന്നും തനിക്ക് ആവശ്യമില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം വീടിന് ചെറിയൊരു വാടക നല്‍കിയിരുന്നു.
നല്ലകണ്ണ് താമസിച്ചിരുന്ന ഹൗസിങ് ബോർഡ് കോളനി പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതി തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നിന്നാണ് നല്ലകണ്ണിന് വേണ്ടി സമരം നടത്തിയത്. ഇതേതുടര്‍ന്ന് നല്ലകണ്ണിന് മറ്റൊരു താമസ സ്ഥലം ഒ പനിനീര്‍ സെല്‍വം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഇദ്ദേഹമാണ് സിപിഐയുടെ ഇരുപത്തി രണ്ടാം കോണ്‍ഗ്രസില്‍ പതാകയുയര്‍ത്തിയത്.