തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കുമെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന് പറയുന്നത് മറ്റുപല ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍ സ്വയം തീരുമാനങ്ങളെടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും സിപിഎം സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നുവെന്നായിരുന്നു ഇന്നു രാവിലെ പുറത്തുവന്ന വാര്‍ത്ത . പൊതുമരാമത്ത്, ഗതാഗതം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകള്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചില മന്ത്രിമാര്‍ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വിളിച്ചാലും പ്രതികരിക്കാന്‍ കൂട്ടാക്കാത്തവരുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എത്തുന്നില്ല. ആദ്യത്തെ സര്‍ക്കാരിലെ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍തന്നെയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ പോലും മടിയാണ്. എല്ലാം ഓണ്‍ലൈനാക്കാനാണ് ശ്രമം. പൊലീസിലും ഉദ്യോഗസ്ഥ തലത്തിലും വീഴ്ച്ച പറ്റി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഏകോപനക്കുറവുണ്ടായി. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമുണ്ടാക്കണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു.