സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകൾ നെഗറ്റീവായി. കാസർകോട് 12, പത്തനംതിട്ട, തൃശൂർ 3 വീതം, കണ്ണൂർ ഒന്ന്. ഇതുവരെയായി സംസ്ഥാനത്ത് 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 178 പേർ നിലവിൽ ചികിത്സയിലാണ്. 1,12,183 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയാണ് വിവരങ്ങള്‍ അറിയിച്ചത്.
സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കിയ നവോഥാന നായകനായ അംബേദ്കറിന്‍റെ 130–ാം ജയന്തി ദിനം ഈ വിഷു ദിനത്തില്‍തന്നെ വന്നുചേരുന്നത് അതിന്റേതായ ഒരു ഔചിത്യ ഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അദ്ദേഹം വിഷു ആശംസകള്‍ നേരുകയും ചെയ്തു. ഇത്തവണത്തെ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി മാറ്റണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഏപ്രിലിൽ തന്നെ വിശുദ്ധ റംസാന്‍ മാസം ആരംഭിക്കും. സക്കാത്തിന്റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കൽപം നമ്മുടെ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ അലട്ടുന്നത് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളുടെ പ്രശ്‌നമാണെന്നും പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശത്തു കുടുങ്ങിയവരും ഹ്രസ്വകാല സന്ദര്‍ശനത്തിനു പോയവര്‍ക്കും മടങ്ങാൻ സാധിക്കുന്നില്ല. വരുമാനം ഇല്ലാത്തതിനാൽ അവിടെ ജീവിതം അസാധ്യമാണ്. ഇവർക്കും പ്രയാസം നേരിടുന്ന പ്രവാസികൾക്കും നാട്ടിലേക്കു പ്രത്യേക വിമാനം ഏർപെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭയാര്‍ഥിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
'പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട്. ഇതു കണ്ട് നിയന്ത്രണം ഒഴിവാക്കാം എന്ന് വിചാരിക്കുന്നവരുമുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോട് പറയും. അതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം'- എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.