ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ എത്ര ശ്രമിച്ചാലും കേന്ദ്രത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
'ഇതുകേള്‍ക്കൂ, ഞാന്‍ ഭയപ്പെടില്ല. നരേന്ദ്രമോദിയും അമിത് ഷായും കരുതുന്നത് അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ എനിക്ക് നരേന്ദ്രമോദിയെ പേടിയില്ല. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തോളു. നിങ്ങളുടെ ഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല. നരേന്ദ്രമോദിയും അമിത് ഷായും ബിജെപിയുമെല്ലാം ജനാധിപത്യത്തിനെതിരായി എന്ത് ചെയ്താലും ഞങ്ങള്‍ അതിനെതിരെ പ്രതികരിക്കും. ജനാധിപത്യം സംരക്ഷിക്കുകയും രാജ്യത്ത് ഐക്യം നിലനിര്‍ത്തുകയുമാണ് എന്റെ കര്‍ത്തവ്യം. അത് ഞാന്‍ ചെയ്യുകതന്നെ ചെയ്യും'-രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഹെഡ് ഓഫീസില്‍ റെയ്ഡ് നടത്തിയതിനുപിന്നാലെയാണ് ഇ ഡി യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത് പൂട്ടിയത്. സ്ഥാപനത്തിലുളള ശേഖരിക്കാന്‍ കഴിയാത്ത തെളിവുകള്‍ സംരക്ഷിക്കാനാണ് നടപടിയെന്നാണ് ഇ ഡി അധികൃതർ പറഞ്ഞത്. നാഷണല്‍ ഹെറാള്‍ഡ് ഹൗസിനകത്താണ് യങ് ഇന്ത്യയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും യങ് ഇന്ത്യയില്‍ 76 ശതമാനം ഓഹരിയുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ നടപടി.