പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഒറിജിനൽ സ്യൂട്ട് പരിഗണിച്ച് കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടനയുടെ 131 അനുഛേദമനുസരിച്ചാണ് കേരളം സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആദ്യം സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാനം കേരളമാണ്. ഇത് പരിഗണിച്ച സുപ്രീം കോടതി നിയമത്തിലെ റൂൾ 27 അനുസരിച്ചാണ് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ സമർപ്പിച്ച സ്യൂട്ടിന്റെ കോപ്പിയും മറ്റ് രേഖകളും, കേന്ദ്ര സർക്കാറിനെ കോടതിയിൽ പ്രതിനിധീകരിക്കുന്ന അറ്റോർണി ജനറലിന്റെ ഓഫീസിലേക്ക് ഉടൻ എത്തിക്കും. എത്രയും പെട്ടെന്ന് സ്യൂട്ടിനെതിരായ വക്കാലത്ത് നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാണ്. വക്കാലത്ത് ഫയൽ ചെയ്യുന്നതിൽ കേന്ദ്രം അമാന്തം വരുത്തിയാൽ 28 ദിവസത്തെ കാത്തിരിപ്പിനുശേഷം കോടതിക്ക് ഹർജിക്കാരുടെ വാദം കേൾക്കാം.
കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ട് ഇതര സംസ്ഥാനങ്ങളും നിരവധി സംഘടനകളും ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.