തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ അപകട മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്. ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് ഹര്‍ജി നല്‍കിയത്. അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാര്‍ക്ക് പങ്കുണ്ടെന്നാണ് ബാലഭാസ്കറിന്‍റെ ബന്ധുക്കളുടെ ആരോപണം. നിർണായക സാക്ഷികളെ ബോധപൂർവ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നും കുടുബം ആരോപിക്കുന്നു.
അതേസമയം, ബാലഭാസ്ക്കറിന്‍റേത് അപകട മരണമാണ് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് സിബിഐ കോടതിയില്‍ വാദിച്ചത്. ഡ്രൈവർ അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. മനപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നൂറോളം പേരിൽ നിന്നും മൊഴിയെടുത്തിരുന്നു. കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ കോടതിയുടെ അനുമതിയോടെ നുണ പരിശോധനക്ക് വിധേയരാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബാലഭാസ്കറിന്റേത് കൊലപാതകമാണെന്ന് കലാഭവൻ സോബിയാണ് ആരോപിച്ചത്. അപകടസ്ഥലത്ത് അസ്വാഭാവികമായി ചിലരെ കണ്ടെത്തിയെന്നും ഇയാൾ പറഞ്ഞിരുന്നു. തുടർന്ന് ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐക്ക് വിട്ടത്. സംസ്ഥാന പൊലീസ് അന്വേഷണത്തിലും മരണം അപകടം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.