ഡല്‍ഹി: മാധ്യമങ്ങള്‍ പരിധികള്‍ ലംഘിക്കുകയാണെന്നും ജഡ്ജിമാരെ ലക്ഷ്യം വെച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ അതിക്രമിച്ചിരിക്കുകയാണെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. രാജ്യത്തുടനീളമുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതന്മാർക്കും എതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നു എന്നാരോപിച്ചുള്ള ഹർജി കേൾക്കുന്നത് മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി മാധ്യമങ്ങള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചത്.
ഞങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. തനിക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രസ്തുത വിഷയം മാത്രമല്ല കോടതി പരിഗണിക്കാതിരുന്നത് ഇത്തരം വാര്‍ത്തകള്‍ നല്‍കി കോടതിയുടെമേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. സുപ്രീംകോടതി വാദം കേൾക്കൽ വൈകിപ്പിക്കുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രചരിക്കുകയാണ്. ആരാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്? ബെഞ്ചിന്‍റെ മുന്‍പില്‍ വന്ന എല്ലാ കേസുകളും പട്ടികപ്പെടുത്തുകയും വാദം കേള്‍ക്കുകയും ചെയ്യും - ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മാധ്യമങ്ങള്‍ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും രംഗത്തെത്തിയിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. മാധ്യമപ്രവർത്തകർ ജനങ്ങളുടെ കണ്ണുകളും കാതുകളുമാണ്. മാധ്യമങ്ങള്‍ പറയുന്നതെന്തും സത്യമാണെന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ സാഹചര്യത്തിന് ആവശ്യമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളെ 'കങ്കാരൂ കോടതികളെ'ന്നും ചീഫ് ജസ്റ്റിസ് അടുത്തിടെ വിമര്‍ശിച്ചിരുന്നു.