ഡല്‍ഹി: മാധ്യമങ്ങൾ സത്യസന്ധമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. തങ്ങളുടെ സ്വാധീനവും ബിസിനസ് താൽപ്പര്യങ്ങളും വികസിപ്പിക്കാനുള്ള ഉപകരണമായി മാധ്യമ പ്രവര്‍ത്തനത്തെ ഉപയോഗിക്കരുതെന്നും മികച്ച വാര്‍ത്തകളെ ഡെസ്ക്കില്‍ വെച്ച് ഇല്ലാതാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബിസിനസ് താൽപ്പര്യങ്ങൾ ഉള്ള ഒരു മാധ്യമ സ്ഥാപനം ബാഹ്യ സമ്മർദ്ദങ്ങൾക്ക് ഇരയാകും. അതുകൊണ്ട് തന്നെ പലപ്പോഴും ബിസിനസ്സ് താൽപ്പര്യങ്ങൾ മുന്‍ നിര്‍ത്തി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചാല്‍ അത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ ആത്മാവിനെ ഇല്ലാതാക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര മാധ്യമ പ്രവർത്തനമാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. മാധ്യമപ്രവർത്തകർ ജനങ്ങളുടെ കണ്ണുകളും കാതുകളുമാണ്. മാധ്യമങ്ങള്‍ പറയുന്നതെന്തും സത്യമാണെന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ സാഹചര്യത്തിന് ആവശ്യം - ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ഗുലാബ് കോത്താരി എഴുതിയ 'ഗീത വിജ്ഞാന ഉപനിഷത്ത്' എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയിലെ മാധ്യമങ്ങളെ 'കങ്കാരൂ കോടതികളെ'ന്ന് ചീഫ് ജസ്റ്റിസ് അടുത്തിടെ വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങള്‍ പലപ്പോഴും അതിരുവിട്ട് പ്രവര്‍ത്തിക്കുകയാണ്. പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ 'കങ്കാരൂ' കോടതികള്‍ സംഘടിപ്പിക്കുകയാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അടുത്തിടെ വിമര്‍ശിച്ചത്. മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ പ്രേരിപ്പിക്കരുത്. ജഡ്ജിമാര്‍ക്ക് മേല്‍ വരുന്ന ആരോപണങ്ങളില്‍ അവര്‍ പ്രതികരിക്കാത്തത് ഒരു ദൌര്‍ബല്യമായി മാധ്യമങ്ങള്‍ കാണരുതെന്നും എന്‍ വി രമണ പറഞ്ഞിരുന്നു.