ഭോപ്പാല്‍: ദളിത് പെണ്‍കുട്ടിയെ സ്കൂളില്‍ പോകുന്നതില്‍ നിന്നും വിലക്കിയ 7 പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ബവാലിയഖേഡി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ മറ്റ് പെണ്‍കുട്ടികളൊന്നും പഠിക്കാന്‍ പോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 7 അംഗ സംഘം കുട്ടിയെ തടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാരും പ്രതികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികള്‍ സ്കൂൾ ബാഗ് തട്ടിയെടുക്കുകയും ക്ലാസിൽ പോകുന്നതിനെ എതിർക്കുകയും ചെയ്യുന്ന വീഡിയോ പെൺകുട്ടിയാണ് തന്‍റെ സാമൂഹിക മാധ്യമം വഴി പുറത്തുവിട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിലേക്ക് പോകും വഴി പ്രദേശവാസികളില്‍ ചിലര്‍ വഴിയില്‍ തടയുകയും ഇനി സ്കൂളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ബാഗ് പിടിച്ചുവാങ്ങിയെന്നും ഗ്രാമത്തിലെ മറ്റ് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ലെന്നും അതിനാല്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥിനിയും സ്കൂളില്‍ പോകരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതെന്നും പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം, മര്‍ദിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കുമെതിരെ മറ്റൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.