തിരുവനന്തപുരം: മണ്ണാര്‍ക്കാട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ സിഡബ്ല്യൂസി റിപ്പോര്‍ട്ട് തേടി.ജില്ലാ ചൈല്‍ഡ്‌സ് പ്രൊട്ടക്ഷന്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും നാളെ നടക്കുന്ന സിറ്റിംഗില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ എംവി മോഹനന്‍ പറഞ്ഞു.
കേസുമായി മുന്‍പോട്ടു പോകുമെന്ന് ആക്രമിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. പരാതി നല്‍കിയപ്പോള്‍ പൊലീസ് ഒത്തുത്തീര്‍പ്പിന് ശ്രമിക്കുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ കേസ് അന്വേഷണം നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഇനിയും സ്കൂളില്‍ പഠിക്കേണ്ടതാണ്. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. കുട്ടികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേസില്‍ അറസ്റ്റിലായ രണ്ടുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസ് കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര അതിക്രമമുണ്ടായത്. മണ്ണാര്‍ക്കാട് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ എന്ന് സംശയിക്കുന്ന ഒരു വിഭാഗം ആളുകള്‍ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആണ്‍കുട്ടികളെ മര്‍ദ്ദിച്ച അക്രമിസംഘം പെണ്‍കുട്ടികൾക്ക് നേരെ കൈയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തിയെന്നും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.