അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ജയിലില്‍ എത്തി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്ത കേസിലാണ് സഞ്ജീവ് ഭട്ടിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ ഇദ്ദേഹം 2018 മുതല്‍ ബനസ്‌കന്ത ജില്ലയിലെ പാലന്‍പൂര്‍ ജയിലില്‍ തടവിലാണ്. ഇതേതുടര്‍ന്ന് പ്രത്യേക ഉത്തരവുമായി വന്നാണ് സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തില്‍ നിരപരാധികളെ പ്രതികളാക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരെ പൊലീസ് ആരോപിക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ, ആര്‍ ബി ശ്രീകുമാര്‍, സഞ്ജയ് ഭട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കറ്റം, തെറ്റായ തെളിവുണ്ടാക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഞ്ചോളം വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരേ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും എം പിയുമായിരുന്ന ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി. ഗുൽബർഗ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ സംസ്ഥാന അഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തകയാണ് ടീസ്റ്റ സെതൽവാദ്.
ജയില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ ഗുജറത്ത് കലാപക്കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു