ചെന്നൈ: ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതം ഉപയോഗിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു മതത്തിനും എതിരല്ല. എന്നാല്‍ മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് എതിരാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. താന്‍ ഹിന്ദു വിശ്വാസത്തിന് എതിരാണെന്ന പ്രചാരണം അവഗണിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ക്ഷേത്രങ്ങളുടെ നവീകരണത്തിനും പൈതൃക നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഡി എം കെ നല്‍കിയ സംഭാവനകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. അവര്‍ മതത്തെ ഉപയോഗിച്ച് തങ്ങളുടെ വ്യക്തിപരമായ അവശ്യങ്ങള്‍ നിറവേറ്റാന്‍ നോക്കുകയാണ്. നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക. താൻ ഡിഎംകെ പാർട്ടിയെയോ സർക്കാരിനെയോ നയിക്കുന്നത് മതത്തിന്‍റെ അടിസ്ഥാനത്തിൽ അല്ല. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. ക്ഷേത്ര പുനരുദ്ധാരണം ദ്രാവിഡ ഭരണ മാതൃകയാണോ എന്ന് ചോദിക്കുന്നവരോട്, അത്തരം ഭരണ മാതൃക സമത്വ വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.