ഡല്‍ഹി: കാളി പോസ്റ്റര്‍ വിവാദത്തില്‍ വിമര്‍ശനമുന്നയിക്കുന്ന ബിജെപി അനുകൂലികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക ലീനാ മണിമേഖലൈ. ഹിന്ദുത്വയ്‌ക്കൊരിക്കലും ഇന്ത്യയെ തൊട്ടറിയാനാവില്ലെന്ന് ലീനാ മണിമേഖലൈ പറഞ്ഞു. 'ബിജെപിയുടെ അച്ചാരം പറ്റുന്ന ട്രോളന്മാര്‍ക്ക് നാടോടി കലാകാരന്മാരെക്കുറിച്ചോ അവരുടെ പോസ്റ്റുകളെക്കുറിച്ചോ ഒരു ധാരണയുമില്ല. ചുവടെക്കൊടുത്തിരിക്കുന്ന ദൃശ്യം എന്റെ സിനിമയില്‍നിന്നുളളതല്ല. ഇത് വിദ്വേഷവും മതഭ്രാന്തും കുത്തിനിറച്ച് സംഘപരിവാര്‍ തകര്‍ക്കാന്‍ നോക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ നിത്യ കാഴ്ച്ചയാണ്. ഹിന്ദുത്വയ്‌ക്കൊരിക്കലും ഇന്ത്യയെ തൊടാനാവില്ല'-ലീനാ മണിമേഖലൈ ട്വീറ്റ് ചെയ്തു. ഹിന്ദു ദൈവങ്ങളായ ശിവന്റെയും പാര്‍വ്വതിയുടേയും രൂപത്തില്‍ നില്‍ക്കുന്ന രണ്ടുപേര്‍ സിഗരറ്റ് വലിക്കുന്ന ചിത്രവും ലീന ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലീന തന്റെ പുതിയ ഡോക്യുമെന്ററിയായ കാളിയുടെ പോസ്റര്‍ പങ്കുവെച്ചതിനുപിന്നാലെയാണ് ബിജെപിയും തീവ്ര ഹിന്ദുത്വ സംഘടനകളും അവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലീനക്കെതിരെ വ്യാപക സൈബര്‍ ആക്രമണവുമുണ്ടായി. ലീനക്കെതിരെ യുപി പൊലീസ് കേസ് എടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്നാരോപിച്ച് ബിജെപി അനുകൂലി നല്‍കിയ പരാതിയിലായിരുന്നു നടപടി. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനുള്ള ശ്രമം, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്. കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് കാളി പോസ്റ്ററിലെ ചിത്രം. കാളിയുടെ കയ്യില്‍ എല്‍ ജി ബി ടി ക്യൂ പ്ലസ് പതാകയും ത്രിശൂലവും അരിവാളും കാണാം.