മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ആത്മവിശ്വാസം പ്രകടിപ്പിച്ച് എന്‍ സി പി നേതാവ് ശരത് പവര്‍. മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കുമെന്നാണ് ശരത് പവാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അസമിലെ ഹോട്ടലിലിരുന്നല്ല മഹാരാഷ്ട്രയില്‍ എത്തിയാണ് വിമതര്‍ ശക്തി തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശിവ് സേനയിലെ എം എല്‍ എമാര്‍ മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തിയാല്‍ തീരാവുന്ന പ്രശനമേ ഇപ്പോഴുള്ളൂ. കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമത എം എല്‍ എമാര്‍ എങ്ങനെയാണ് ഗുജറാത്തിലേക്കും അസമിലേക്കും പോയതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാരാഷ്ട്രയില്‍ ഇതിനുമുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള പവാറിന്‍റെ ആദ്യ പ്രതികരണമാണിത്. എൻ.സി.പിയുടെ നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. അതേസമയം, സര്‍ക്കാരിനെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാറും വ്യക്തമാക്കി.