കോഴിക്കോട്: എഴുത്തുകാർ പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. എഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല. പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ചായ‍്‍വുകൾ ഉണ്ടാകാം. ആരും ആരുടേയും ഔദാര്യം പറ്റുന്നില്ല. എന്നാല്‍ ശരിയെന്ന് തോന്നുന്നതിനോട് പ്രതികരിക്കുമെന്നുമാണ് സച്ചിദാനന്ദന്‍റെ പ്രതികരണം. എല്ലാ പാർട്ടികളിലും സുഹൃത്തുക്കൾ ഉണ്ട്, എന്നാൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെകുറിച്ചും, പിണറായി വിജയനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നടന്‍ ഹരീഷ് പേരടിയെ പുരോഗമന കലാ സാഹിത്യ സംഘം ഒരു പരിപാടിയില്‍നിന്നും ഒഴിവാക്കിയതിനെ കുറിച്ചും കേരളത്തിലെ സാംസ്കാരിക നായകന്മാരും എഴുത്തുകാരും ഒരക്ഷരം പ്രതികരിച്ചു കണ്ടില്ലല്ലോ എന്ന് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയപ്പോഴും, സിപിഎമ്മുകാര്‍ കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴും ഒരക്ഷരം പോലും ശബ്ദിക്കാത്ത സാംസ്കാരിക നായകന്മാർ സർക്കാരിൻ്റെ ഔദാര്യം കൈപ്പറ്റുന്നവരാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, എഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടതില്ല. അവരെ അവരുടെ കാര്യങ്ങൾക്ക് വിടണമെന്നാണ് കെ സച്ചിദാനന്ദൻ പറഞ്ഞത്. ഒപ്പം, സംസ്ഥാനത്തെ പൊലീസ് അതിക്രമത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ നിർദേശം പൂർണമായി പാലിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. എല്ലാ കാലങ്ങളിലും സർക്കാറിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങൾ പൊലീസ് ചെയ്യാറുണ്ട്. യുഎപിഎ (UAPA),അനാവശ്യ അറസ്റ്റുകൾ എന്നിവ ശരിയല്ല. കറുത്ത മാസ്ക് , വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്നത് ഏതോ പോലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയിൽ ഉദിച്ചതാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.