ലക്നൌ: കാണ്‍പൂരില്‍ 'പ്രവാചകനിന്ദ'ക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയെ യുപി പൊലീസ് തടഞ്ഞു. പ്രശ്നം നിലനിൽക്കുന്ന സ്ഥലമായതുകൊണ്ട് ആരെയും അകത്തേക്ക് കടത്തി വിടാൻ സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. ജനപ്രതിനിധിയെ പോലും കടത്തിവിടാൻ സാധിക്കാത്ത വിധത്തിൽ പ്രാകൃതമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അതിനെതിരെ സ്പീക്കർക്കുൾപ്പെടെ കത്ത് നൽകിയെന്നും ഇ ടി പറഞ്ഞു.
മുൻകൂട്ടി അറിയിച്ചാണ് ഇന്നലെ രാത്രി യുപിയിലെത്തിയതെന്നും എന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. '10 കിലോമീറ്ററകലെ വച്ച് സംസാരിക്കാം എന്ന് പറഞ്ഞാണ് പൊലീസ് വാഹനത്തിൽ കൊണ്ടുപോയത്. 35 കിലോമീറ്റർ പിന്നിട്ടതോടെ വാഹനം നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംസാരിച്ചപ്പോൾ പരിക്കേറ്റവരെ സന്ദർശിക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞു. മുകളിൽ നിന്നുള്ള നിർദേശമാണെന്നും അറിയിച്ചു. തുടർന്ന് റോഡിൽ കുത്തിയിരിക്കുകയായിരുന്നു. പൊലീസ് പക്ഷേ വഴങ്ങിയില്ല. പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും അവരുടെ അഭ്യർത്ഥന മാനിച്ച് ഡൽഹിയിലേക്ക് മടങ്ങുകയാണ് ഉണ്ടായതെന്നും' ഇ ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തെ തുടര്‍ന്നാണ് കാണ്‍പൂരില്‍ രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി യൂത്ത് വിങ് ഭാരവാഹി ഹർഷിത് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയുൾപ്പെടെ 50-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40-ലധികം പേർക്ക് പരിക്കേറ്റ അക്രമവുമായി ബന്ധപ്പെട്ട് 1,500 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന 40 പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തിങ്കളാഴ്ച കാൺപൂർ പൊലീസ് പുറത്തുവിട്ടിട്ടുമുണ്ട്.