ചണ്ഡീഗഡ്: 423-വി ഐ പികളുടെയും പിന്‍വലിച്ച സുരക്ഷ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. ജൂണ്‍ ഏഴുമുതല്‍ സുരക്ഷ പുനസ്ഥാപിക്കാമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിനുശേഷമാണ് സുരക്ഷ പുനസ്ഥാപിക്കാനുളള സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ സുരക്ഷ വെട്ടിക്കുറച്ച 424- പേരില്‍ ഉള്‍പ്പെടുന്ന മുന്‍ മന്ത്രി ഒ പി സോണിയുടെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
വി ഐ പികള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് ഇരുപത്തിനാല് മണിക്കൂറിനുളളിലാണ് സിദ്ദു കൊല്ലപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് സിദ്ദുവിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്ന കോടതിയുടെ ചോദ്യത്തിന്, ജൂണ്‍ ആറിന് നടക്കുന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷികത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടായിരുന്നു എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ സുരക്ഷ വെട്ടിക്കുറച്ച ആം ആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. സുരക്ഷ പിന്‍വലിച്ചതുകൊണ്ടു മാത്രമാണ് സിദ്ദു കൊല്ലപ്പെട്ടതെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നുമാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാദിംഗ് ആരോപിച്ചത്. സിദ്ദു മൂസേവാലയുടെ കൊലപാതകത്തിനുപിന്നാലെ ആം ആദ്മി സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന ആവശ്യവുമായി അകാലി ദള്‍ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ടിരുന്നു.