ചണ്ഡീഗഡ് : പഞ്ചാബി ഗായകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മന്നാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ പ്രതികരിച്ചു. പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെയുള്ള 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ എഎപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം.
സുരക്ഷ പിന്‍വലിച്ചതുകൊണ്ടു മാത്രമാണ് സിദ്ദു മൂസേവാല കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. അതിനിടെ, പഞ്ചാബില്‍ ആരും സുരക്ഷിതരല്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും കുറ്റപ്പെടുത്തിക്കൊണ്ട് അമരീന്ദര്‍ സിംഗ് രംഗത്തെത്തി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ ഭഗവത് മന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും പഞ്ചാബില്‍ കുറ്റവാളികള്‍ക്ക് നിയമത്തെ പേടിയില്ലാതായെന്നും അമരീന്ദര്‍ വിമര്‍ശിച്ചു. എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് അകാലിദൾ ആഞ്ഞടിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു. ഗ്യാങ്ങ് വാറാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെടുകയായിരുന്നു.