തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. അവര്‍ പത്തുമിനിറ്റോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേസന്വേഷണം സംബന്ധിച്ച ആശങ്കകള്‍ നടി മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. ചര്‍ച്ചയില്‍ താന്‍ തൃപ്തയാണെന്നും കേസില്‍ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അതിജീവിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'കേസില്‍ എനിക്കുണ്ടായിരുന്ന ചില ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. മുഖ്യമന്ത്രി തന്ന ഉറപ്പില്‍ സംതൃപ്തയാണ്. ആ വാക്കുകളില്‍ വിശ്വാസമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അന്വേഷണത്തിനായി എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നാണ് പറഞ്ഞത്. അതില്‍ സന്തോഷമുണ്ട്. കേസ് നീണ്ടുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവര്‍ക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാകും. സര്‍ക്കാരിനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വ്യാഖ്യാനമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. മന്ത്രിമാരുടെ വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല. ആരുടെയും വായ അടച്ചുവയ്ക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ, ഞാന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അവര്‍ക്കറിയില്ല. പോരാടാന്‍ തയാറല്ലായിരുന്നെങ്കില്‍ ഞാന്‍ മുന്‍പേ ഇതെല്ലാം ഇട്ട് പോകുമായിരുന്നു. സത്യാവസ്ഥ പുറത്തുവരണം, എനിക്ക് നീതി കിട്ടണം'- അതിജീവിത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാവുകയും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും അതിജീവിതയും തമ്മിലുളള കൂടുക്കാഴ്ച്ചയ്ക്ക് കളമൊരുങ്ങിയത്. നടിയുടെ പരാതി തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയും ചെയ്തു. കേസില്‍ അതിജീവിതക്കൊപ്പമാണ് എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എഡിജിപിയും ഡിജിപിയുമായി സംസാരിച്ചു.