ഡല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ ആരാധന നടത്താന്‍ അനുവാദം നല്‍കാനാവില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എ എസ് ഐ). 1947 മുതല്‍ കുത്തബ് മിനാര്‍ സംരക്ഷിത സ്മാരകമാണെന്നും അവിടെ ആര്‍ക്കും ആരാധന നടത്താന്‍ അനുവാദമില്ലെന്നും എ എസ് ഐ ഡല്‍ഹി സാകേത് കോടതിയെ അറിയിച്ചു. നിലവിലെ സംരക്ഷിത സ്മാരകത്തിന്റെ ഘടന മാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ പാടില്ലെന്ന് നിയമമുണ്ടെന്നും മേഖലയില്‍ ഖനനം നടത്തണമെന്നും ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നുമുളള ആവശ്യം അംഗീകരിക്കാനാവില്ലെന്നും എ എസ് ഐ കോടതിയില്‍ പറഞ്ഞു.
കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈനമത വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിലപാടറിയിച്ചത്. കുത്തബ് മിനാര്‍ മേഖലയില്‍ ഖനനം നടത്തണമെന്നും ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്നുമുളള ആവശ്യം അംഗീകരിക്കാനാവില്ല. കുത്തബ് മിനാറിന് സംരക്ഷിത സ്മാരക പദവി നല്‍കുന്ന കാലത്ത് അവിടെ ആരാധനകളൊന്നുമുണ്ടായിരുന്നില്ല. അന്ന് ഇല്ലാത്ത കാര്യങ്ങളാണ് ഹര്‍ജിക്കാര്‍ ഇപ്പോള്‍ പറയുന്നത് എന്നും എ എസ് ഐ കോടതിയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
27 ഹിന്ദു- ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ സമുച്ചയത്തിലെ ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് നിര്‍മ്മിച്ചത് എന്നാണ് ഹര്‍ജിക്കാരുടെ വാദം. പുരാവസ്തു വകുപ്പ് മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ്മയാണ് കുത്തബ്മിനാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുത്തബ് മിനാര്‍ മുഗള്‍ രാജാവായ ഖുതുബ്ദീന്‍ ഐബക്കല്ല, വിക്രമാദിത്യ രാജാവാണ് നിര്‍മ്മിച്ചത് എന്നാണ് ധരംവീര്‍ ശര്‍മ്മ പറഞ്ഞത്. തുടര്‍ന്ന് കുത്തബ് മിനാറിന്റെ യഥാര്‍ത്ഥ പേര് വിഷ്ണു സ്തംഭം എന്നാണെന്ന് അവകാശപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തുള്‍പ്പെടെയുളള തീവ്ര വലതുപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു. കുത്തബ് മിനാറില്‍ ഖനനം നടത്തണമെന്ന കേസില്‍ വാദം പൂര്‍ത്തിയായി. ജൂണ്‍ ഒമ്പതിന് കേസില്‍ വിധി പറയും.