കോഴിക്കോട്: രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് യു എ പി എ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാന. സിദ്ദിഖ് കാപ്പന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ പി എ കേസുകള്‍ കൂടി പുനപരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി സംസാരിക്കുമെന്നും റൈഹാന കൂട്ടിച്ചേര്‍ത്തു. രാജ്യദ്രോഹക്കുറ്റം നിരോധിച്ചതുപോലെ യു എ പി എ റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യദ്രോഹ നിയമ പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിയമത്തിന്‍റെ പുന പരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും നിലവിൽ രാജ്യദ്രോഹ കേസിൽ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് റെയ്ഹാന രംഗത്തെത്തിയത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയായിരുന്ന സിദ്ദിഖ് കാപ്പനെ യു എ പി എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് കാപ്പന് ജയിലില്‍ പോലും നീതി ലഭിക്കുന്നില്ലെന്ന് റെയ്ഹാന നേരെത്തെ പറഞ്ഞിരുന്നു. മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പന്‍ കഴിയുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായും നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നാണ് യുപി പൊലീസ് ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
5000 പേജുള്ള കുറ്റപത്രമാണ് സിദ്ദിഖിനെതിരെ യു പി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നവയായിരുന്നുവെന്നും ഹിന്ദുവിരുദ്ധമായിരുന്നുവെന്നും ഉത്തരവാദിത്വമുളള ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കാപ്പന്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങളെഴുതുകയും ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ്മ, ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ എന്നിവരുടെ മരണം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.