വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അധിക്ഷേപിച്ച് സംസാരിച്ച ഇ കെ സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാര്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ദീപ നിഷാന്ത്. പുരുഷൻ അധ്വാനിച്ച് നേടിയത് അവർക്കാണ് സ്ത്രീകൾ അധ്വാനിച്ച് നേടിയത് അവർക്കുമാണ് എന്നാണ് വിശുദ്ധ ഖുർ-ആൻ പറഞ്ഞിട്ടുള്ളത്. യാഥാസ്ഥിതിക മതമൗലികവാദികൾക്ക് അതിൻ്റെ അർത്ഥം പിടികിട്ടാൻ സമയമെടുക്കും. പല മതങ്ങളും പെണ്‍കുട്ടികളെയും സ്ത്രീകളെയും വ്യക്തികളായി അംഗീകരിക്കുന്നില്ല. ഒരു പെൺകുട്ടി സ്റ്റേജിൽ കയറി അവളുടെ അർഹതയ്ക്കുള്ള അംഗീകാരം കൈപ്പറ്റിയാൽ തകർന്നു പോകുന്നത്ര ദുർബലമാണ് സ്വന്തം വിശ്വാസമെങ്കിൽ അതങ്ങ് തകരട്ടെ എന്നു തന്നെ കരുതേണ്ടി വരും - ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഓരോ മതത്തിലെയും പുനരുത്ഥാനനിലപാടുകളേയും സാമ്പ്രദായികവിശ്വാസങ്ങളേയും സമന്വയിപ്പിച്ചവർക്കു മാത്രമേ സാംസ്കാരികാർത്ഥത്തിൽ ഒരു ജനതയെ മുന്നോട്ടു നയിക്കാനാകൂ എന്ന് തെളിയിച്ച ഒരു മനുഷ്യനാണ് ചിത്രത്തിലുള്ളത്. "പുരുഷൻ അധ്വാനിച്ച് നേടിയത് അവർക്കാണ്.. സ്ത്രീകൾ അധ്വാനിച്ച് നേടിയത് അവർക്കുമാണ്" എന്നാണ് വിശുദ്ധ ഖുർ-ആൻ പറഞ്ഞിട്ടുള്ളത്. യാഥാസ്ഥിതികമതമൗലികവാദികൾക്ക് അതിൻ്റെ അർത്ഥം പിടികിട്ടാൻ സമയമെടുക്കും. മതയാഥാസ്ഥിതികത്വം പലപ്പോഴും ഭീഷണിയാകുന്നതും വിലങ്ങുതടിയാകുന്നതും സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. അത്തരമിടങ്ങളിൽ അവരെ പലപ്പോഴും 'വ്യക്തി'യായി പരിഗണിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
ഓരോ മതത്തിലും പ്രാകൃതമായ വിശ്വാസസംഹിതകളുണ്ടായിരിക്കും. അവയെ അതേപടി പിൻപറ്റുന്നവരുണ്ടാകാം. അവരെ നിരാകരിച്ച്, നവോത്ഥാന കാഴ്ചപ്പാടുകളെ കാലാനുസാരിയായി സ്വാംശീകരിച്ചില്ലെങ്കിൽ ഒരു ജനാധിപത്യമതേതരരാഷ്ട്രത്തിൽ അവഹേളിക്കപ്പെടാൻ വേറെ കാരണമൊന്നും വേണ്ട. ഒരു മതവും അവ രൂപം കൊണ്ട ആദിമഘട്ടത്തിലെ വിശ്വാസസംഹിതകളനുസരിച്ചല്ല ഇന്ന് നിലകൊള്ളുന്നത്. സമസ്തമേഖലകളിലും കാലാനുസാരിയായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ഒരു പെൺകുട്ടി സ്റ്റേജിൽ കയറി അവളുടെ അർഹതയ്ക്കുള്ള അംഗീകാരം കൈപ്പറ്റിയാൽ തകർന്നു പോകുന്നത്ര ദുർബലമാണ് സ്വന്തം വിശ്വാസമെങ്കിൽ അതങ്ങ് തകരട്ടെ എന്നു തന്നെ കരുതേണ്ടി വരും.. അക്കാര്യം തുറന്നു പറയുന്നവരോട് അസഹിഷ്ണുത കാട്ടിയിട്ടൊന്നും ഒരു പ്രയോജനവുമില്ല.. നിങ്ങളുടെ ചിന്തകളുടെ ഇരുട്ടു നിറഞ്ഞ ശ്മശാനഭൂവിൽ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ പറ്റൂ.
ആ സ്റ്റേജിലേക്ക് 'സാദരം ' ആ പെൺകുട്ടിയെ ക്ഷണിച്ച, അവളെ ഒരു വ്യക്തിയായി പരിഗണിച്ച വിശ്വാസിയോടാണ് എനിക്ക് അനുഭാവവും സ്നേഹവും. അതാണ് യഥാർത്ഥവിശ്വാസമെന്നും കരുതുന്നു. മതമൗലികവാദത്തിനെതിരെ നിലകൊള്ളേണ്ടത് ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിലെ പൗരധർമ്മങ്ങളിലൊന്നാണ് എന്ന ബോധ്യത്തിൽത്തന്നെ മുന്നോട്ടു പോകും. ക്ഷമിക്കുമല്ലോ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക