അമൃത്സര്‍: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും സംസ്ഥാന മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പഞ്ചാബിന്‍റെ പുനരുദ്ധാരണം ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നാണ് സിദ്ദു നല്‍കുന്ന വിശദീകരണം. പഞ്ചാബിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഭഗവന്ത്മന്നുമായി വൈകുന്നേരം 5:15 ന് ചണ്ഡീഗഢിൽ കൂടിക്കാഴ്ച നടത്തും. സത്യസന്ധമായ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ പഞ്ചാബിന്റെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകൂ -സിദ്ധു ട്വീറ്റ് ചെയ്തു. ആം ആദ്മിയേയും ഭഗവന്ത് മന്നിനെയും നിരന്തരമായി വിമര്‍ശിച്ചിരുന്ന സിദ്ദു തന്‍റെ ഇളയ സഹോദരനാണ് ഭഗവന്ത് മന്നെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ഈ പ്രസ്താവന ദേശിയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീക്കരിക്കുമെന്ന സൂചന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സിദ്ദുവിനെതിരെ നടപടി സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മിയുമായി കൂടിക്കാഴ്ചയെന്നതെന്നും ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും തുടര്‍ന്നും സിദ്ദു നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണെന്നും ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കണ്ടെത്തിയതിനാലാണ് സിദ്ദുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.