പാലക്കാട്: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരെ അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത് ഡിസംബര്‍ 20 നാണ്. അതിനുശേഷം സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍ എസ് എസ് നേതാവിനെയാണ് ഏറ്റവുമോടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖാണ് ശ്രീനിവാസന്‍. ശ്രീനിവാസനെ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടിയത്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. കൊലയാളി സംഘം ശ്രീനിവാസന്‍റെ എസ് കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറി അദ്ദേഹത്തെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയിലാണ് ഈ അരുംകൊല നടന്നത്.
ഇന്നലെ (വെള്ളി) ജില്ലയിലെ എലപ്പുള്ളിയില്‍ വെട്ടേറ്റുകൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും മുന്‍പാണ് മേലാമുറിയില്‍ ദാരുണമായ കൊലപ്പെപാതകം നടന്നിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അവിടെ തടിച്ചുകൂടിയിട്ടുള്ളതിനാല്‍ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം വ്യാപിപ്പിച്ചിരിക്കുകയാണ്. സാമൂഹിക മധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യകതമാക്കിയിട്ടുണ്ട്. മതവിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സൈബർ പട്രോളിംഗിങ്ങും പൊലീസ് നടത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആലപ്പുഴയില്‍ സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനിനെ അക്രമിസംഘം കാറിടിച്ച് വീഴ്ത്തുകയും, തുടര്‍ന്ന് നാലംഗ സംഘം കാറില്‍ നിന്നിറങ്ങി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിനു തൊട്ടുപിറകെയാണ് ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. രാവിലെ പ്രഭാത നടത്തത്തിനിറങ്ങാന്‍ ഒരുങ്ങവേ അക്രമിസംഘം വീട്ടില്‍ കയറിയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആലപ്പുഴ വെള്ളിക്കിണറിലെ വീട്ടിലായിരുന്നു സംഭവം. ഈ സംഭവം സംസ്ഥാനത്ത് നടക്കുന്ന മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് വ്യത്യസ്തമായി മത സാമുദായിക മാനങ്ങള്‍ ഉള്ളതാണ് എന്ന് മനസ്സിലാക്കി സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏകദശം നാലുമാസങ്ങള്‍ക്ക് ശേഷം സമാനരീതിയില്‍ ഇരട്ട കൊലപാതകം അരങ്ങേറിയത് പൊതുജനങ്ങളില്‍ കടുത്ത അന്ധാളിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.