തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത സമര സമിതി പ്രഖ്യാപിച്ചത് ഹര്‍ത്താല്‍ അല്ല, പണിമുടക്ക് മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്നും സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങള്‍ വ്യാപാരികള്‍ ഒഴിവാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തുറന്ന കടകള്‍ അടപ്പിക്കേണ്ടതില്ല. സമരം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അല്ല. അതുകൊണ്ട് ശബളമില്ലെങ്കിലും സമരം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറകണം. ഡയസ്‌നോൺ പ്രഖ്യാപനം കോടതി ഉത്തരവിനെ തുടര്‍ന്നാണ്. നാവടക്കൂ പണിയെടുക്കൂ എന്ന രീതിയാണ് കോടതിയുടെതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
ദേശിയ പണിമുടക്കിനെതിരെ പ്രകോപനമുണ്ടായ ഇടങ്ങളില്‍ മാത്രമാണ് അക്രമണമുണ്ടായത്. സി ഐ ടി യുവിന്‍റെ മാത്രം പണിമുടക്കല്ലിത്. സംസ്ഥാനത്തെ 20-ലധികം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കാണിത്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ദേശിയമായി തന്നെ പണിമുടക്ക് നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് മികച്ച രീതിയിലാണ് മുന്നേറുന്നത്. സമരനുകൂലികളുടെ മുന്‍പില്‍കൂടെ പ്രകോപനപരമായി വാഹനം ഓടിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ദേശിയ പണിമുടക്കില്‍ ഒരിടത്തും യാത്രക്കാരെ തടയുന്നില്ലെന്നും അക്രമ സംഭവങ്ങള്‍ മാധ്യമ സൃഷിയാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. സമരം നടത്തുന്നവര്‍ ആരെയും തടയുന്നില്ല. മാധ്യമങ്ങള്‍ തടയുന്നുണ്ടാകാം. അതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കി പണിമുടക്കിനെതിരെ ജനരോഷമിളക്കി വിടുന്നത്. ആരെയെങ്കിലും വഴിയില്‍ തടഞ്ഞിട്ടുണ്ടെങ്കില്‍ സമരം ഇത്രയും സമാധാനപരമായി നടക്കുമോ?. തൊഴിലാളികള്‍ രണ്ട് ദിവസത്തെ വേതനം നഷ്ടപ്പെടുത്തിയാണ് സമരത്തെ അനുകൂലിക്കുന്നത്. അതുകൊണ്ട് ഈ സമരത്തെ ആരും ആക്ഷേപിക്കാന്‍ പാടില്ല - എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.