മുംബൈ: കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി വിശ്വസുന്ദരി ഹർനാസ് സന്ധു. ഹിജാബിന്റെ പേരിൽ പെൺകുട്ടികളെ വേട്ടയാടുന്നത് എന്തിനാണ് എന്ന് ഹർനാസ് സന്ധു ചോദിച്ചു. പെൺകുട്ടികളെ അവർക്കിഷ്ടമുളളതുപോലെ ജീവിക്കാൻ അനുവദിക്കണമെന്നും അവരുടെ ചിറകരിയരുതെന്നും ഹർനാസ് പറഞ്ഞു. ചണ്ഡീഗഡിൽ നടന്ന സ്വീകരണചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
'എപ്പോഴും എന്തിനാണ് പെൺകുട്ടികളെ വേട്ടയാടുന്നത്? ഹിജാബിന്റെ കാര്യത്തിലും പെൺകുട്ടികൾ വേട്ടയാടപ്പെടുകയാണ്. അവരെ അവർക്കിഷ്ടമുളളതുപോലെ ജീവിക്കാൻ അനുവദിക്കൂ... അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അനുവദിക്കു. പെൺകുട്ടികളെ പറക്കാൻ വിടൂ. അവരുടെ ചിറകുകൾ അരിയാതിരിക്കൂ.. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സ്വന്തം ചിറകുകൾ അരിഞ്ഞുകൊളളൂ..'-ഹർനാസ് സന്ധു പറഞ്ഞു. മാർച്ച് പതിനേഴിന് നടന്ന ചടങ്ങിനിടെ ഹർനാസ് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിജാബ് വിവാദത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മാധ്യമപ്രവർത്തകൻ ചോദിക്കുമ്പോൾ പരിപാടിയുടെ അവതാരകൻ മാധ്യമപ്രവർത്തകനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അവർക്ക് അഭിപ്രായമുണ്ടെങ്കിൽ അവർ പറയട്ടെ, പറയാൻ താൽപ്പര്യമില്ലെങ്കിൽ അത് പറയട്ടെ എന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞു. ഇതോടെയാണ് ഹർനാസ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.