ഇടുക്കി: ഭക്ഷണത്തെ ചൊല്ലി ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് വെടിവച്ചത്. ഇയാളെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച നാടന്‍ തോക്കുപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയാണ് വെടിവെപ്പ് നടന്നത്. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, 'സനല്‍ ഭക്ഷണം കഴിച്ചത് വീട്ടില്‍ നിന്നാണെന്ന് സനലിന്‍റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. തട്ടുകടയില്‍ പോകേണ്ട ആവശ്യം അവനുണ്ടായിരുന്നില്ല.സനല്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും' തങ്കച്ചന്‍ പറഞ്ഞു. ഭക്ഷണം പാഴ്സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നും ഫിലിപ്പും കൂട്ടുകാരും മദ്യപിച്ചിരുന്നുവെന്നും കടയുടമ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു.
'ഫിലിപ്പ് മാര്‍ട്ടിന്‍ ബീഫ് കറിയാണ് ആവശ്യപ്പെട്ടത്. പാഴ്‌സല്‍ തീര്‍ന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ കടയിലെത്തിയവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് അവിടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വഴക്ക് ആരംഭിച്ചപ്പോള്‍ ഫിലിപ്പിന്‍റെ കൈയ്യില്‍ തോക്ക് ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടില്‍ പോയി തോക്ക് എടുത്തുകൊണ്ട് വന്നാണ് വെടിവെച്ചത്. വഴക്കില്‍ സനലും പ്രദീപുമുണ്ടായിരുന്നില്ല- സൗമ്യ പറഞ്ഞു.