റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന ഇന്ത്യന്‍ വിദ്യാർത്ഥി നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹം അറിയിച്ചു. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം സായ് നികേഷ് എന്ന തമിഴ്നാട്ടുകാരന്‍ തന്‍റെ അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അവനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എങ്ങനെയെങ്കിലും മകനെ തിരിച്ചെത്തിക്കണമെന്ന് സായ് നികേഷിന്‍റെ അച്ഛന്‍ രവിചന്ദ്രന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ, കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനായ സായ് നികേഷിന് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. തുടര്‍ന്ന് അമേരിക്കന്‍ ആംഡ് ഫോഴ്‌സില്‍ ചേരാന്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടെങ്കിലും അതും സാധ്യമായില്ല. അതിനു ശേഷമാണ് യുക്രൈനിലെ ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിലേക്ക് പഠനത്തിനായി സായ് നികേഷ് പോകുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതോടെ വിദേശ പൗരൻമാർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ ചേരുകയായിരുന്നു അവന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ നേരത്തെ വിശദമാക്കിയിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലുള്ള ചെറുപ്പക്കാര്‍ യുക്രൈന്‍ സൈന്യത്തില്‍ ചേരുന്നുണ്ട്. അക്കൂട്ടത്തിലാണ് സായി ചേര്‍ന്നത്.