കീവ്: യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിക്കുന്നതിനുപകരം ജ്യോതിരാദിത്യ സിന്ധ്യ അവിടെ പി ആര്‍ പ്രസംഗം നടത്തുകയായിരുന്നെന്ന് റുമാനിയയിലെ സ്‌നഗോവ് സിറ്റി മേയര്‍ മിഹായ് ആംഗല്‍. തങ്ങള്‍ക്ക് എപ്പോഴാണ് വീട്ടിലേക്ക് എത്താന്‍ കഴിയുക എന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ടിയിരുന്നതെന്നും ജ്യോതിരാദിത്യ സിന്ധ്യ വിദ്യാര്‍ത്ഥികളോട് ധാര്‍ഷ്യത്തിന്റെ ഭാഷയിലാണ് സംസാരിച്ചതെന്നും മിഹായ് ആംഗല്‍ പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഞങ്ങളുടെ സംഘം 157 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് സ്വീകരിച്ചത്. ഇവിടെയുളള ഇന്ത്യന്‍ എംബസിയില്‍ നിന്ന് അവര്‍ക്ക് ഒരു സഹായവും ലഭിച്ചിരുന്നില്ല. ഭക്ഷണവും വെളളവുമടക്കം അവര്‍ക്ക് ആവശ്യമുളള മറ്റെല്ലാ സഹായങ്ങളും ചെയ്തത് ഞങ്ങളാണ്. സ്‌നഗോവ് മേഖലയിലെ ജനങ്ങളാണ് വിദ്യാര്‍ത്ഥള്‍ക്ക് വേണ്ടതെല്ലാം ചെയ്തത്. ഈ മാന്യന്‍ (സിന്ധ്യ) വൈകുന്നേരം കുറച്ച് ക്യാമറകളുടെ അകമ്പടിയോടെ കടന്നുവരുന്നത് കണ്ടു. വിദ്യാര്‍ത്ഥികളെ വളരയെധികം ധാര്‍ഷ്ട്യത്തോടെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോട് അവരെ ആശ്വസിപ്പിച്ച് സംസാരിക്കുന്നതിനുപകരം ജ്യോതിരാദിത്യ സിന്ധ്യ പി ആര്‍ പ്രസംഗം നടത്തുകയായിരുന്നു'- മേയര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെബ്രുവരി 27-ന് സിറെത് അതിര്‍ത്തി വഴിയാണ് വിദ്യാര്‍ത്ഥികള്‍ റുമാനിയയിലെത്തിയത്. അടുത്ത ഗ്രാമത്തിലുളള ജിംനേഷ്യത്തിലായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭയമൊരുക്കിയത്. അടുത്ത ദിവസം അവരെ കൊണ്ടുപോകാന്‍ ബസ് വരുമെന്നായിരുന്നു ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞത്. സിന്ധ്യ വരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കയ്ക്ക് മറുപടിയുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത് എന്നാല്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിമാനങ്ങളുടെ ഷെഡ്യൂള്‍ പോലുമില്ലായിരുന്നു. സംസാരിച്ചത് മുഴുവന്‍ അവരെ രക്ഷിക്കാനുളള ദൗത്യത്തില്‍ അദ്ദേഹം ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ചാണ്. ഇതാണ് എന്നെ ചൊടിപ്പിച്ചത്- മിഹായ് ആംഗല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, റുമാനിയയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ അവരെ രക്ഷിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുന്ന സിന്ധ്യയോട് മേയർ തർക്കിക്കുന്ന വീഡിയോ വൈറലായിരുന്നു. സിന്ധ്യ സംസാരിക്കുന്നതിനിടെ മേയര്‍ ഇടപെടുകയും നിങ്ങളുടെ സംസാരമല്ല അവര്‍ക്ക് എപ്പോള്‍ വീടെത്തുമെന്ന കാര്യമാണ് അറിയേണ്ടത് എന്ന് പറയുകയും ചെയ്തു. വിദ്യാര്‍ത്ഥികളോട് എന്ത് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും എന്നായിരുന്നു സിന്ധ്യ മേയര്‍ക്ക് നല്‍കിയ മറുപടി. ഇതുവരെ കുട്ടികള്‍ക്ക് വെളളവും ഭക്ഷണവും നല്‍കിയത് ഞാനായിരുന്നു എന്ന് മേയര്‍ തിരിച്ച് പറയുകയും ചെയ്തു.