കീവ്: യുക്രൈന്‍ - റഷ്യ യുദ്ധം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ അവസ്ഥ വളരെ മോശമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. അതിര്‍ത്തിയില്‍ എത്താന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കൂട്ടികൊണ്ട് പോകാന്‍ ആരും എത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 'കടുത്ത തണുപ്പിനെ അതിജീവിച്ച് 28 കിലോമീറ്റര്‍ താണ്ടിയാണ് അതിര്‍ത്തിയില്‍ എത്തിയത്. 12 മണിക്കൂറിലധികം സമയമെടുത്തു ഇങ്ങോട്ട് എത്താന്‍. ഭക്ഷണം കഴിച്ചിട്ടും കുറെ സമയമായി. യാത്ര തുടങ്ങിയപ്പോള്‍ കുറെയധികം വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇടക്ക് വെച്ച് പലരും പലവഴിക്കായി പിരിഞ്ഞു പോയി. പെണ്‍കുട്ടികള്‍ പലരും ഇടക്ക് വെച്ച് തലകറങ്ങി വീണു. പലര്‍ക്കും ഇതുവരെ അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. നില്‍ക്കുന്നയിടം സുരക്ഷിതമാണോയെന്ന് പോലും അറിയില്ല. ഈ സമയത്താണ് തങ്ങളെ കൂട്ടാന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ലെന്ന് അറിയുന്നത്' - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ പാടുള്ളുവെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതിര്‍ത്തികളിലെ സ്ഥിതി അത്രക്ക് സുരക്ഷിതമല്ല. ആളുകള്‍ കൂട്ടം കൂടിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും പോളണ്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പോളണ്ടിലേക്ക് ഷെഹിന്-മെഡിക, കാര്‍ക്കോവ് എന്നീ രണ്ട് പൊയ്ന്‍റിലൂടെ മാത്രമേ ഇന്ത്യക്കാര്‍ക്ക് പ്രവേശനമുള്ളു. രാത്രി അതിര്‍ത്തികളിലേക്ക് എത്തുന്നത് നിര്‍ത്തണമെന്നും സുരക്ഷിതമായ ഇടങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നതെങ്കില്‍ അവിടെ തുടരണമെന്നും എംബസിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. പാസ് പോര്‍ട്ട് കയ്യില്‍ ഉണ്ടായിരിക്കണം, പണം യു എസ് ഡോളറായി കയ്യില്‍ കരുതുക, യാത്ര ചെയ്യുന്ന വാഹനത്തിലും, സ്വന്തം വസ്ത്രത്തിന് മുകളിലും ഇന്ത്യന്‍ പതാക പിന്‍ ചെയ്യുകയോ ഒട്ടിക്കുകയോ വേണമെന്നും എംബസി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.