യാത്രയാകുമ്പോൾ എന്റെ ഈ പാട്ട് ഓർമ്മയിൽ സൂക്ഷിക്കുക; ഒരിക്കലും യാത്രാമൊഴി പറയാതിരിക്കുക... (ചൽത്തേ ചൽത്തേ മേരെ യേ ഗീത് യാദ് രഖ്‌നാ കഭി അൽവിദ നാ കെഹനാ കഭി അൽവിദ നാ കെഹനാ...) അമിത് ഖന്ന എഴുതിയ ഹൃദയസ്പർശിയായ ഈ ഗാനം പിറന്നത് 1976 ജൂണ്‍ 18 നായിരുന്നു. താരതമ്യേന പുതുമുഖമായ സംഗീത സംവിധായകന്‍റെ ഈ പാട്ട് പാടിക്കഴിഞ്ഞ് ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാര്‍ പറഞ്ഞു 'ബപ്പി... ഈ പാട്ടെന്തുമാത്രം മനോഹരമായിരിക്കുന്നെടോ... ഇനിയധികം കാത്തിരിക്കേണ്ടിവരില്ല നിന്റെ ഭാഗ്യം തെളിയാൻ...' അതുവരെ വെറും അലോകേഷ് ലാഹിരി ആയിരുന്ന ബംഗാളി സംഗീത സംവിധായകനില്‍ നിന്നും ഇന്നത്തെ ബപ്പി ലാഹിരി പിറവിയെടുക്കുന്നത് അവിടെവച്ചാണ്.
'അന്നുമുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 18-നാണ് ഞാനെന്‍റെ ജന്മദിനം ആഘോഷിക്കുക. ഞാനന്നാണ് ജനിച്ചത്...' ബപ്പി പറയും. തന്‍റെ 46-ാം വയസ്സിലാണ് ഈ ഗാനത്തിന് ജീവന്‍ കൊടുക്കുന്നതെങ്കിലും ഒരു കൗമാരക്കാരന്‍റെ ശബ്ദ സൌകുമാര്യം കിഷോറിന്‍റെ ശബ്ധത്തില്‍ കാണാം. ഒടുവില്‍, 1987 ഒക്ടോബർ 13-ന് കിഷോർ വിടവാങ്ങിയപ്പോൾ, ആ മഹാഗായകന്റെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട പാട്ടും ‘ചൽത്തേ ചൽത്തേ...’തന്നെ.
പാട്ട് സൂപ്പർഹിറ്റായതോടെ ബപ്പിയെ തേടി ധാരാളം അവസരങ്ങൾ എത്തി. 'ഡിസ്കോ ഡാൻസർ' എന്ന ചിത്രത്തോടെ അയാളൊരു അന്താരാഷ്‌ട്ര മ്യുസീഷ്യനായി. 'പലരും എന്നെ പാശ്ചാത്യ മാതൃകയിലുള്ള ഡിസ്കോ - പോപ്പ് സംഗീത സംവിധായകനായി മുദ്രകുത്താറുണ്ട്. അപ്പോഴെല്ലാം ഞാൻ അവരെ ``ചൽത്തേ ചൽത്തേ'' പാടിക്കേൾപ്പിക്കുമെന്ന്' അഭിമാനത്തോടെ പറയുമായിരുന്നു ബപ്പി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിഷോര്‍ കുമാറുമായുള്ള ആ കൂട്ടുകെട്ടിലൂടെ വീണ്ടും സൂപ്പര്‍ഹിറ്റുകള്‍ പിറന്നു. ഇൻതഹാ ഹോഗയീ, മൻസിലേ അപ്നി ജഗഹ് ഹേ (ശരാബി), പഗ് ഗുംഗ്രൂ (നമക് ഹലാൽ) തുടങ്ങിയ പാട്ടുകള്‍ ഇന്ത്യയാകെ ഏറ്റുപാടി. മരിക്കുന്നതിന്റെ തലേന്ന്, കിഷോർ അവസാനമായി റെക്കോർഡ് ചെയ്ത പാട്ടും ബപ്പിയുടേതായിരുന്നു. വഖ്ത് കി ആവാസിലെ ഗുരു ഗുരു ആ ജാവോ എന്ന ഗാനം. 'കിഷോറിന്‍റെ കൂടെ എന്‍റെ ആത്മാവും പോയിരുന്നു. ഇനിയൊരു പാട്ടിനും ഈണം നല്‍കാന്‍ കഴിയില്ലെന്ന് ഉള്ളില്‍നിന്നാരോ പറഞ്ഞു. എനിക്കുചുറ്റും കിഷോറിന്‍റെ പാട്ടുകള്‍ പാടിക്കൊണ്ടേയിരുന്നു... ഒരു ദിവസം കിഷോര്‍തന്നെ പറയുന്നപോലെ തോന്നി - ബപ്പീ... ആ ഹാര്‍മോണിയമെടുത്ത് ഒന്ന് വായിക്കെടാ... ഞാന്‍ പതിയെ സിനിമാ സംഗീത ലോകത്തേക്ക് തിരിച്ചുവന്നു' - ബപ്പി ഒരിക്കല്‍ പറഞ്ഞു.
ഒടുവില്‍ ബപ്പി യാത്രയാകുമ്പോഴും കാതുകളില്‍ നിറയുന്നത് കിഷോര്‍ കുമാറിന്‍റെ ശബ്ദമാണ്. പ്യാർ കർത്തേ കർത്തേ, ഹം തും കഹി ഖോ ജായേംഗേ, ഇൻഹി ബഹാരോം കേ ആഞ്ചൽ മേ ഥക് കേ സോ ജായേംഗേ... പ്രണയത്തിൽ സ്വയം നഷ്ടപ്പെടാം നമുക്ക്, പ്രണയിച്ചുതളരുമ്പോൾ ഈ പുഷ്പശയ്യയിൽ വീണ് മയങ്ങാം...
ബപ്പി ദാ... വിട.