ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമേ ആം ആദ്മിയും മത്സരരംഗത്തുണ്ട്. പരസ്യ പ്രചാരണമവസാനിക്കുന്ന ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പുഷ്‌കര്‍ സിങ് ധാമിയുടെ ഖട്ടിമ മണ്ഡലത്തിലാണ് പ്രചാരണം നടത്തുക.
വീണ്ടും അധികാരത്തില്‍ എത്തുകയാണ് ബിജെപി ലക്ഷ്യം. എന്നാല്‍ ഭരണ വിരുദ്ധവികാരമാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്. അഴിമതി വിരുദ്ധ സംസ്ഥാനമെന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് ആം ആദ്മിയുടെ പ്രചരണം. ഉത്തരാഞ്ചലില്‍നിന്നു വേര്‍പെടുത്തി 22 വര്‍ഷം മുമ്പാണ് ഉത്തരാഖണ്ഡ് രൂപികരിച്ചത്. എന്നാല്‍ ഈ കുറഞ്ഞ കാലയളവില്‍ സംസ്ഥാനത്ത് 22 പേരാണ് മുഖ്യമന്ത്രിമാരായത്. അധികാരം നിലനിര്‍ത്താനായി ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ചത് ബിജെപിയാണ്. ത്രിവേന്ദ്ര സിങ് റാവത്തിനെ ആദ്യം മാറ്റുകയും തുടര്‍ന്ന് തിരാത് സിങ് റാവത്തിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മന്ത്രി പോലുമല്ലാതിരുന്ന പുഷ്‌കര്‍ സിങ് ധാമിയെ ബിജെപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. സ്ഥിരതയില്ലാതെ മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ചത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ വലിയൊരു വെല്ലുവിളിയായിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിക്ക് ഉയര്‍ത്തിക്കാട്ടന്‍ നല്ലൊരു നേതാവില്ലാത്തതും കര്‍ഷക പ്രക്ഷോഭവും അനുകൂല ഘടകമായാണ് കോണ്‍ഗ്രസ് കരുതുന്നത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്താണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 40നു മുകളില്‍ സീറ്റ് നേടി ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരരംഗത്തിറങ്ങുന്നത്.