ചെന്നൈ: ഹിജാബ് വിവാദം ഞെട്ടലുണ്ടാക്കിയെന്നും രാജ്യമാണോ മതമാണോ പരമപ്രധാനമെന്നും മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിലെ വസ്ത്രധാരണം സംബന്ധിച്ച് നല്കിയ ഹര്‍ജി പരിഗണക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്നും ദർശനത്തിനെത്തുന്നവർ സനാതനധർമം അനുശാസിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിക്കണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. അതുതള്ളിയ കോടതി മേലില്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.
രാജ്യമാണോ മതമാണോ പരമപ്രധാനമെന്ന് ചോദിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് എംഎൻ ഭണ്ഡാരി മതത്തിന്‍റെ പേരില്‍ നടക്കുന്ന സമകാലീന സംഭവങ്ങളില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. ചിലര്‍ ഹിജാബിനുവേണ്ടിയും മറ്റു ചിലര്‍ ക്ഷേത്രങ്ങളില്‍ മുണ്ടുടുക്കുന്നതിനുവേണ്ടിയും വാദിച്ച് നെട്ടോട്ടമോടുന്നു. അതിലൂടെ അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? നിങ്ങള്‍ക്കിത് ഒരൊറ്റ രാഷ്ട്രമാണോ അതോ മതത്താല്‍ വിഭജിച്ചു കിടക്കുന്ന ഒരു പ്രദേശമാണോ എന്നും കോടതി ചോദിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് എം. എൻ. ഭണ്ഡാരിയും ജസ്റ്റിസ് ഡി. ഭാരത ചക്രവർത്തിയുമടങ്ങുന്ന ബെഞ്ചാണ് വിഷയത്തില്‍ സുപ്രധാനമായ പരമാര്‍ശം നടത്തിയത്. ഇന്ത്യ മതേതര രാജ്യമാണെന്ന് ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓരോ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തമാണെന്നും അതനുസരിച്ചാണ് ആളുകളെ പ്രവേശിപ്പിക്കുന്നതെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ കൊടിമരം വരെ മാത്രമേ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറുള്ളൂവെന്നും ശ്രീകോവിലിനടുത്തേക്ക് കയറ്റാറില്ലെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.