തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ പീഡന പരാതിനൽകിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തുറന്നുപറഞ്ഞതിനുള്ള പ്രതികാര നടപടിയായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ. തനിക്കെതിരെ ശിവശങ്കര്‍ ആത്മകഥയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് താന്‍ മറുപടി നല്‍കിയിട്ടുള്ളുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികളാണ് കേസിലുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എല്‍. എസ്. സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നല്‍കിയെന്നാണ് പറയപ്പെടുന്നത്.
ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ആദ്യമായി പ്രതികരിച്ചത്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ആദ്യം വിളിച്ചത് ശിവശങ്കറിനെയായിരുന്നു. എന്‍ ഐ എ അന്വേഷണത്തിലേക്ക് കേസിനെ എത്തിച്ചത് ശിവശങ്കറിന്‍റെ ബുദ്ധിയാണ്. ആരും ഒന്നും അറിയരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നുമാണ് സ്വപ്ന സുരേഷ് പറഞ്ഞത്. ശിവശങ്കര്‍ അടക്കമുള്ള ആളുകളുടെ നിര്‍ദ്ദേശാനുസരണമാണ് ഒളിവില്‍ പോയത്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്നുമായിരുന്നു സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. സ്വപ്നയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ശിവശങ്കര്‍ തന്‍റെ ആത്മകഥയില്‍ പറഞ്ഞത്.