വെറുപ്പും, വിദ്വേഷവും നമ്മുടെ രാജ്യത്ത് അതിന്റെ സകല സീമകളും ലംഘിച്ചിരിക്കുന്നു. സംഘ്പരിവാർ കുറച്ചു കാലങ്ങളായി രാജ്യത്ത് ഉടനീളം അങ്ങിങ്ങായി നിർലജ്ജം കത്തിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയ പ്രൊപ്പഗണ്ടയിലെ ഏറ്റവും പുതിയ അധ്യായങ്ങളാണ് ഷാരൂഖ് ഖാൻ ലതാ മങ്കേഷ്കറിന്റെ മരണാനന്തര ചടങ്ങിൽ നടത്തിയ പ്രാർത്ഥനയും കർണ്ണാടകയിൽ രാജ്യത്തിന് മുഴുക്കെ അപമാനമായ ഹിജാബ് വിഷയവും. നാനാജാതിമത വിഭാഗങ്ങളാൽ വൈവിധ്യമാര്‍ന്ന നമ്മുടെ രാജ്യത്തെ പാഠശാലകളിൽ യൂണിഫോമിന്റെ പേരും പറഞ്ഞു ഹിജാബ് ധരിച്ച് വരുന്ന വിദ്യാർത്ഥിനികളുടെ പഠനം സംഘ്പരിവാറുകാർ അധ്യാപകരുടെ ആശിർവാദത്തോടെ തടഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം സർക്കാർ അവധിയും പ്രഖ്യാപിച്ചിരിക്കുന്നു. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണഘടനയെ മുൻനിർത്തിയുള്ള വിധി ഉടൻ ഉണ്ടാവുമെന്നാണ് കോടതിയുടെ ഭാഷ്യം.
തലയിൽ ഇടുന്ന തുണി ഉറക്കം കെടുത്തുന്നത് എന്തുകൊണ്ടാണ്
സ്വാതന്ത്രം ലഭിച്ച് എഴുപത്തിനാല് ആണ്ടുകൾ കഴിഞ്ഞിട്ടും വിദ്യാഭാസ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും നേരിടുന്ന രാജ്യത്ത് യൂണിഫോം എന്ന ഏകരൂപകത്തെ കുറിച്ച്, ഹിജാബിന്റെ കാര്യം വരുമ്പോൾ മാത്രം വാചാലരാവുന്നവരുടെ പ്രശ്നം എളുപ്പം മനസ്സിലാക്കാവുന്നതാണ്. നാല് വോട്ടിനും അധികാരത്തിനുംവേണ്ടി ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവര്‍തന്നെ കോമാളി വേഷങ്ങൾ കെട്ടുന്ന മതേതര രാജ്യമാണിതെന്ന് ഓർക്കണം. രാജ്യത്തെ സകലജനങ്ങളുടേയും നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പൊതുസ്ഥാപനങ്ങളിലും ഇന്ന് ദൈവങ്ങൾക്ക് ഇരുപ്പിടങ്ങൾ ഉള്ളതായികാണാം പ്രത്യേകിച്ച് പൊതുവിദ്യാലയങ്ങളിൽ. അങ്ങിനെയുള്ള ഇടങ്ങളില്‍ നിന്നാണ് കുറച്ചു മുസ്ലിം കുട്ടികൾ അവരുടെ തലയിൽ ഇടുന്ന ഒരു കഷ്ണം തുണി ചിലരുടെ ഉറക്കം കിടത്തുന്നത്.
ഹിജാബ് എന്നത് വിദ്യാർത്ഥിനികളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണോ, അതോ അടിച്ചേല്പിക്കപ്പെട്ടതാണോ എന്ന തരത്തിലുള്ള ചർച്ചകൾ, ഈ അവസരത്തിൽ നിലനിൽപ്പ് പോലും മുള്‍മുനയിലായ ആ വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതമാത്രമാണ്. കാരണം ഹിജാബ് ധരിച്ചോ അല്ലാതെയോ മനുഷ്യർക്ക് അന്തുസുറ്റ (dignified} ജീവിതം സാധ്യമാണ്. പക്ഷെ വിദ്യാഭ്യാസം ഇല്ലാതെ അതുണ്ടാവൽ അത്ര എളുപ്പമല്ലതാനും. കഴിഞ്ഞ ദിവസമാണ് ഉടുപ്പിയിലെ ഒരു കോളേജിൽ ജയ് ശ്രീറാം വിളികളോട് കൂടി ഒത്ത് കൂടിയ ആള്കൂട്ടത്തിന് മുന്നിലൂടെ ഒരു വിദ്യാർത്ഥിനി തന്റെ സ്വത്വത്തെ ഉയർത്തിപ്പിടിച്ച് അല്ലാഹു അക്ബർ മുഴക്കികൊണ്ട് കോളേജിലേക്ക് തെല്ലും ഭയമില്ലാതെ ഒറ്റക്ക് നടന്നു കയറിയത്. ഒരു മതത്തെ മറ്റൊരു മതംകൊണ്ടോ, മറ്റൊരു ദൈവത്തിന്റെ പെരുകൊണ്ടോ നേരിടുന്നതിനോട് കടുത്ത വിയോജിപ്പ് തന്നെയാണ്. എങ്കിലും ഒരു ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി ദിവസങ്ങളോളം പഠനം മുടങ്ങിയിട്ടും, ഈ വംശീയ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഇന്ത്യൻ പൊതുബോധത്തെ ഒറ്റക്കൊരു പെണ്ണ് ചെറുക്കുന്നതാണ് നാം കണ്ടത്. അതിനെ അതിന്റെ എല്ലാ പരിമിതികളോടും കൂടി അംഗീകരിക്കുകയല്ലാതെ ഈ സാഹചര്യത്തില്‍ മതനിരപേക്ഷവാദികള്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക.
രാജ്യം ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് സാക്ഷ്യം വഹിക്കാൻ പോവുന്ന ഈ അവസരത്തിൽ, സംഘപരിവാർ ഏത് കാലവും പയറ്റിയിട്ടുള്ള വെറുപ്പിന്റേയും വിഭാഗീയതയുടേയും കാർഡ് ആണ് ഇന്ന് കർണ്ണാടകയിൽ പയറ്റുന്നത്. ചരിത്രം കണ്ടതിൽവെച്ച് ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. വിദ്യാസമ്പന്നരായ കോടിക്കണക്കിന് ഇന്ത്യൻ യുവത്വത്തിനോട് പല്ലിളിച്ച് കാണിക്കുകയും അവരെ സ്വന്തം ജനതയ്ക്ക് എതിരെ തിരിക്കുകയും ചെയ്യുകയാണ് ഭരണകൂടം. സ്ഫോടന ശേഷിയുള്ള തൊഴിലില്ലാപടയ്ക്ക് മുന്നിലേക്ക്, അവരുടെ ശ്രദ്ധ, കാതലായ പ്രശ്നങ്ങളിൽ നിന്ന് തിരിക്കുന്നതിന് വേണ്ടി, ഇവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളെ ഇരകളാക്കി കൊത്തിപ്പറിക്കാൻ എറിഞ്ഞുകൊടുക്കുകയാണ് രാജ്യം ഭരിക്കുന്നവർ ചെയ്യുന്നത്. 'റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകത്തിൽ ബദ്രി നാരായണ്‍ പറയുന്നതുപോലെ സംഘ്പരിവാറിന് അധികാരം കയ്യാളാൻ, ഏത് സമയവും ആളികത്തിക്കുവാൻ കഴിയുന്ന പ്രശ്നങ്ങൾ വേണം. ബാബരി മസ്ജിദും,ലൗ ജിഹാദും പോലെ ആ ലിസ്റ്റിലേക്കുള്ള പുതിയ എൻട്രിയാണ് ഹിജാബും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക